കാക്കനാട്: മൗണ്ട് സെന്റ് തോമസിലെ ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെ (LRC) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 64-ാമത് എൽആർസി. സെമിനാർ സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. കുടിയേറ്റം: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികളും സാധ്യതകളും എന്നതാണ് സെമിനാറിന്റെ വിഷയം. 2026 മെയ് 22 -23 തീയതികളിലായി നടക്കുന്ന സെമിനാറിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട 12 ഗവേഷണ പ്രബന്ധങ്ങളാണ് അവതരിപ്പിക്കപ്പെടുന്നത്.
ഉദ്ഘാടന പ്രസംഗത്തിൽ, സമൂഹത്തെയും സഭയെയും ബാധിക്കുന്ന സമകാലിക വിഷയങ്ങളിൽ അക്കാദമികവും ദൈവശാസ്ത്രപരവുമായ ഗൗരവമേറിയ ചർച്ചകൾക്ക് എൽ.ആർ.സി. നേതൃത്വം നൽകുന്നതിനെ മേജർ ആർച്ചുബിഷപ്പ് അഭിനന്ദിച്ചു. കുടിയേറ്റം സീറോമലബാർ സഭയുടെ ചരിത്രത്തെയും സാമൂഹിക-ആത്മീയ ജീവിതത്തെയും ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം, തൊഴിൽ, സാമ്പത്തിക വളർച്ച എന്നിവയ്ക്ക് കുടിയേറ്റം വഴിയൊരുക്കിയപ്പോൾ തന്നെ, അത് ഗൌരവമേറിയ സാംസ്കാരികവും കുടുംബപരവുമായ വെല്ലുവിളികളും ഉയർത്തുന്നുണ്ട്. ഈ ഗവേഷണ പ്രബന്ധങ്ങളിലൂടെ കുടിയേറ്റത്തിന്റെ സാമൂഹിക, ദൈവശാസ്ത്ര, മാനവിക വശങ്ങൾ കൃത്യമായി വിശകലനം ചെയ്യുകയാണ് സെമിനാറിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലിറ്റർജിക്കൽ റിസർച്ച് സെന്റർ ചെയർമാൻ മാർ ടോണി നീലങ്കാവിൽ മുഖ്യപ്രഭാഷണവും, മാർ ജോസ് പുളിക്കൽ അനുഗ്രഹപ്രഭാഷണവും നിർവഹിച്ചു. റവ. ഡോ. അബ്രഹാം കാവിൽപ്പുരയിടത്തിൽ ചടങ്ങിൽ ആശംസകൾ നേർന്നു. എൽ.ആർ.സി. എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ജോബിൻ കാഞ്ഞിരത്തിങ്കൽ സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു.
വൈദികർ, സന്ന്യസ്തർ, ഗവേഷണ വിദ്യാർത്ഥികൾ, അധ്യാപകർ, സാമൂഹിക പ്രവർത്തകർ, വിവിധ മേഖലകളിൽ നിന്നുള്ള അല്മായ പ്രതിനിധികൾ ഉൾപ്പെടെയുള്ള പ്രതിനിധികളാണ് സെമിനാറിൽ പങ്കെടുക്കുന്നതു. ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും കുടിയേറ്റ പ്രശ്നങ്ങൾ, കേരളത്തിലെ യുവജനങ്ങളുടെ വിദേശ കുടിയേറ്റം, തൊഴിൽ സാഹചര്യങ്ങൾ, സാമൂഹ്യ-രാഷ്ട്രീയ വെല്ലുവിളികൾ, സീറോ മലബാർ സഭയുടെ കുടിയേറ്റ ശുശ്രൂഷ, ബൈബിൾ-ദൈവശാസ്ത്ര കാഴ്ചപ്പാടുകൾ, മാർപാപ്പമാരുടെ പ്രബോധനങ്ങൾ, സാംസ്കാരികവും ചരിത്രപരവുമായ വിഷയങ്ങൾ എന്നിവ പ്രബന്ധങ്ങളിൽ ചർച്ചയാകുന്നുണ്ട്.
Major Archbishop Mar Raphael Thattil said that immigration has had a profound impact on the church and society






















